Pages

Monday, March 5, 2012

മാനവികതയെ മാന്തിക്കീറരുത്!


ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്.
ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല.

കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽ‌പ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!
അല്ല,
ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!
അതുമല്ല, പിന്നെയോ?
മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.

കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ!
പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!

എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,
എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്.

വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..
കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..
ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..
മോതിരക്കൈവിര‌ൽ‌പോലും മുരടിച്ച്പോയി ..
മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം!

തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു!
എന്നിട്ടും നാം പഠിച്ചില്ല.
എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?
മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?
അങ്ങിനെയൊന്നുമില്ല.
എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്.
ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.
നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽ‌ഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .

പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്.
നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽ‌വണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.

ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നില‌നില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.
ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്.
എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?
അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?.
യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറ‌അ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.
സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്.
മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....
സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...

Friday, April 29, 2011

വേശത്തിലെ വേഷം പൊതുരംഗത്തണിയണോ ?











സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന നിവേദനവുമായി ചെന്ന മുസ്ലിം സ്ത്രീകളെ മാന്യമായി വസ്ത്രം പോലും ധരിക്കാത്ത മുഖ്യന്റെ നടപടി സംസ്കാരപരമായിരുന്നോ ?
ഈ വേഷത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുമോ?
പൊതുസ്റ്റേജില്‍ ഇരിക്കുമോ ?
സ്വ ഭവനത്തിലെ മാന്യ വേഷം പൊതുവേദികളില്‍ ആരും ധരിക്കാറില്ല, ധരിക്കാന്‍ പാടില്ലാഞ്ഞിട്ടല്ല. വസ്ത്ര ധാരണത്തിലും മാന്യമായ ഒരു സംസ്കാരം നുമുക്കുള്ളത് കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമൊക്കെ മുഖ്യന്‍ ധരിച്ച ഈവേഷം ധരിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഖ്യന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിവെച്ച മുറികള്‍ പൊതുസ്ഥലമാണെന്ന ബോധം മുഖ്യനുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വസ്ത്ര ധാരണം ഒഴിവാക്കുമായിരുന്നു. ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇതിന് മുമ്പും ഈ വേഷത്തില്‍ മുഖ്യനെ നാം കണ്ടിട്ടുണ്ട് എന്നത് ശരിയാണ്. അന്ന് പരസ്യമായി പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കാരണം സ്ത്രീകളായ നിവേദക സംഘത്തിന് മുന്നില്‍ പോലും മുഖ്യന്റെ വേഷം മുഖ്യന്ന് ചേരുന്നതല്ല എന്നത് കൊണ്ടാണ്.

നിങ്ങള്‍ കരുതുന്നുണ്ടോ കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഈ വേഷത്തിലാണ് പൊതുസമൂഹവുമായി ഇടപഴകേണ്ടതെന്ന് ?

Saturday, August 8, 2009

' കേഴുന്ന കേരളത്തിന് കൊടപ്പനക്കലെ താരാട്ട്. '

മാനവ സമൂഹത്തിന്ന് വഴിവെളിച്ചം കാട്ടിയ സയ്യിദ് ശ്രേണിയിലെ ഒരു കണ്ണികൂടി അടർന്നു പോയിരിക്കുന്നു. കണ്ണുകൾക്ക് കുളിർമയും കാതുകൾക്ക് ഇമ്പവുമേകി മാനവർക്ക് വഴികാട്ടിയായി നിലാവ് പരത്തിയ കൊടപ്പനക്കലെ ചന്ദ്രിക കണ്ണ് ചിമ്മിയപ്പോൾ അക്ഷരാർത്തത്തിൽ കേരളം ഇരുട്ടിലായി.

മരണവാർത്തയറിയുമ്പോൾ ഞെട്ടുന്ന പതിവ് ഞെട്ടലുകാരൊക്കെ ശരിക്കും ഞെട്ടിയ നിമിഷങ്ങളിൽ നിന്ന് മോചിതരാകാൻ അല്പസമയമെടുത്തു എന്നത് നേര്. നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൌതികതയേയും ഒരു ചരടിൽ കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവും ഈ അരനൂറ്റാണ്ടിനിടക്ക് നമുക്കുണ്ടായിട്ടില്ല .

മൈതാന പ്രസംഗങ്ങളിൽ മണൽതരികളെപ്പോലും കോരിത്തരിപ്പിച്ച വാഗ്മികൾക്ക് ആത്മാർത്ഥമായി കണ്ഠംമിടറുകയും വാക്കുകൾ നഷ്ടമാവുകയും ചെയ്ത ഒരു ദേഹവിയോഗത്തിനും ഇതിന് മുമ്പ് കേരളം സാക്ഷിയായിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി ആ സ്നേഹ ചന്ദ്രികക്ക് ചുറ്റുമുണ്ടായിരുന്ന താരകങ്ങൾ ഇമപൂട്ടാനാകാതെ വിഷണ്ണരായി നിന്ന കാഴ്ച ഏറെ മനോവേദനയുണ്ടാക്കുകയും ചെയ്തു.

ശിഹാബ് തങ്ങളുടെ ദർശനങ്ങളെ നെഞ്ചിലേറ്റി പ്രവാസത്തിന്റെ പ്രയാസത്തിലും ആശ്വാസം കൊള്ളുന്ന, തങ്ങൾ പടുത്തുയർത്തിയ പ്രവാസി പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകൾ കൂട്ടക്കരച്ചിലായി മാറിയത് പെടുന്നനെയായിരുന്നു. നാടും വീടും വിട്ടൊഴിഞ്ഞ് പ്രവാസത്തിന്റെ മധുരവും കൈപ്പും രുചിച്ച ആയിരങ്ങൾ ആത്മ വിശ്വാസത്തോടെ അന്തിയുറങ്ങിയിരുന്നത് മതമൈത്രിക്ക്‌വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാനുഭാവന്റെ താരാട്ട് പാട്ട് കേട്ട് കൊണ്ടായിരുന്നു എന്നതാണ് വാസ്തവം.

കേരള പൂമുഖത്തേക്ക് വർഗ്ഗീയതയുടെ എല്ലുകഷ്ണങ്ങളെറിഞ്ഞ നശീകരണശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനതയെ ജാതി ഭേദമന്യേ മാറോടണച്ച് സാന്ത്വനത്തിന്റെ താരാട്ട് പാടി ആശ്വസിപ്പിക്കാൻ പ്രവാചക പരമ്പരയിലെ കൊടപ്പനക്കൽ തറവാട്ടിലെ കാരണവർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്ന് നന്നായി അറിയാവുന്നവരാണ് പ്രവാസികൾ. അത് കൊണ്ട് തന്നെ ആമഹനീയമായ കരങ്ങളിൽ ഭദ്രമാണ് ഞങ്ങളുടെ ഉറ്റവരും ഉടയവരുമെന്ന വിശ്വാസത്തിലായിരുന്നു അവരുടെ രാപകലുകളും .

നിസ്വാര്‍ത്ഥ സേവനത്തിന്റെ കുലപതിയായി തിളങ്ങിയ ആ മഹാന്റെ വിയോഗത്തിൽ അന്താളിച്ച് പോയത് അദ്ദേഹത്തിന്റെ പ്രസ്ഥാന സാരഥികളും അനുയായികളും മാത്രമായിരുന്നില്ല . മനുഷ്യ സമൂഹത്തിന്നിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും കരുണയും കാരുണ്യവും കാംക്ഷിക്കുന്ന നിരാലംബരുമുണ്ടായിരുന്നു. ഒരു തലോടൽ കൊണ്ട് , ഒരു പുഞ്ചിരിയിലൊതുങ്ങിയ നോട്ടം കൊണ്ട് ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങളുടെ അവസാനവാക്കും അഭയവുമായിരുന്നു പടിപ്പുരയും പാറാവുകാരുമില്ലാത്ത കൊടപ്പനക്കലെ കാരണവരായ ശിഹാബ് തങ്ങളെന്ന പൂങ്കരൾകനി.

ഇനിയെന്ത് എന്ന ചോദ്യചിഹ്നവും അനാഥത്വവും പേറി ഒരു പ്രസ്ഥാനം തന്നെ ഇരുട്ടിൽ തപ്പിയ ദിവസവും കൂടിയായിരുന്നു ശ‌അബാൻ മാസം 10. നിനച്ചിരിക്കാതെ അകാലത്തിൽ പൊലിഞ്ഞ ജനനായകന്റെ ചേതനയറ്റ ശരീരത്തിനരികിലിരുന്നു ‘ എല്ലാം പോയില്ലെ , ഞങ്ങൾ അനാഥരായില്ലെ ’ എന്ന് വിലപിച്ചത് മുസ്ലിം ലീഗിന്റെ പുലിക്കുട്ടിയായിരുന്നു . വീശിയടിച്ചകാറ്റിലും കോളിലും തളരാതെ പതറാതെ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് പങ്കായം തുഴഞ്ഞ തന്ത്രശാലിക്ക് പോലും അനുയായികൾക്ക് ആശ്വാസവാക്കുകൾ പകർന്നുകൊടുക്കാനായില്ല എന്നത് വാസ്തവം. സ്വയം ആശ്വസിക്കാനും ആശ്വസിപ്പിക്കാനുമാകാതെ തളർന്നിരുന്ന ETയും പൊട്ടിക്കരഞ്ഞ അഹമ്മദ് സാഹിബും മുനീറുമൊക്കെ തിങ്ങിക്കൂടിയവരുടെ വേദനയായി മാറുകയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധി , അനന്തരമുള്ള മുസ്ലിം ലീഗിന്റെ പ്രസിഡന്റ് പദവിയിൽ ശിഹാബ് തങ്ങളായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യാവിഭജനം പോലും തടയപ്പെടുമായിരുന്നു എന്ന് നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾ ശിഹാബ് തങ്ങളുടെ യശസ്സിനെ ഉയർത്തിക്കാട്ടി എന്ന് മാത്രമല്ല വർഗ്ഗീയ കോമരങ്ങൾക്ക് ഉറഞ്ഞ് തുള്ളാൻ ഇടം അനുവദിക്കാതെ കേരളത്തെ രക്ഷിക്കുവാൻ പ്രവാചക പരമ്പരയിൽ നിന്നുദിച്ച പൂർണചന്ദ്രനെ കഴിയൂ എന്നുകൂടി നിരീക്ഷിക്കുകയുണ്ടായി.

വേഷഭൂഷാദികളില്ലാതെ ആതമീയതയുടെ ഉന്നതിയിലിരുന്ന് ഭൌതികവും ആത്മീയവുമായ ദർശനം കൊടുക്കാനും മാനവർക്ക് മാതൃകയാകുവാനും ആമഹാനുഭാവന്ന് കഴിഞ്ഞു എന്നത് കേവലം മനുഷ്യന്റെ കഴിവിന്നും പരുധിക്കും അപ്പുറത്തായിരുന്നു എന്നും വിലയിരുത്തപ്പെട്ടു. നിസ്തുല്യ സേവകന്റെ ദർശനങ്ങളെയും ആശ്വാസ വചനങ്ങളെയും അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക്പോലും മാതൃകാ സരണിയായി വർത്തിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു എന്ന് പറയുമ്പോൾ മനുഷ്യമനസ്സുകളിൽ ആഴ്ന്നിറങ്ങാൻ ഉതുങ്ങുന്ന മഹനീയമായ ഒരു പ്രകാശം അവിടുന്നുത്ഭവിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ.

കേരളീയന്റെ ഖൽബ് കവർന്ന് ആശ്വാസം നിറച്ച ആ മഹത്മാവിന്റെ വിടവ് നികത്താൻ കൊടപ്പനക്കലെ മിനാരത്തിലേക്ക് ജനസഞ്ചയം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണിന്ന്.അണഞ്ഞ് പോയ ആശ്വാസത്തിന്റെ പ്രഭ കൊടപ്പനക്കലെ മിനാരത്തിൽ നിന്ന് തന്നെ ഉദയം കൊണ്ടു എന്നത് ആത്മവിശ്വാസം നൽകുമെങ്കിലും അണഞ്ഞ് പോയ പ്രഭയുടെ തെളിച്ചം പകർന്ന് കിട്ടുന്നത്‌‌വരെ മാനവർക്ക് ആശ്വാസമുണ്ടാകില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

പലജാതിയിലും, മതത്തിലും,വർണ്ണത്തിലും,വർഗ്ഗത്തിലും അന്തിയുറങ്ങുന്ന ഇന്ത്യൻ ജനതക്ക് തന്റെ നിദ്ര യഥാസമയം അങ്കലാപ്പില്ലാതെ,ഭയമില്ലാതെ പൂർത്തീകരിക്കാൻ കഴിയേണ്ടതുണ്ട്. അതിന്നുതുകുന്ന സംസ്കാരം നാം ഉണ്ടാക്കി എടുക്കേണ്ടതുമുണ്ട്. അത്തരത്തിലൊരു സംസ്കാരത്തിന്റെ താരാട്ട് പാട്ട് പാടിയാണ് ബഹുമന്ന്യനായ ശിഹാബ് തങ്ങൾ വിടപറഞ്ഞത് എന്നത് എക്കാലത്തും സ്മരണീയമനായിരിക്കും എന്നതോടൊപ്പം അദ്ദേഹം മതമൈത്രിക്ക് വേണ്ടി പാടിയ താരാട്ടിന്റെ ഈണവും ഇമ്പവുമായിരിക്കും മുസ്ലിം ലീഗെന്ന മാനത്തെ നക്ഷത്രങ്ങൾക്ക് നടുവിൽ പൂർണ ചന്ദ്രനായി തിളങ്ങുന്നത് എന്ന്കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ..

Monday, July 20, 2009

‘മകളെ.. അതാ കാണുന്നു മദീന’….


ചുട്ടുപൊള്ളിയ മണല്‍ തരികളില്‍ ,
കുളിര് പെയ്യിച്ച മഹാനുഭാവന്‍ ,
അള്ളാഹുവിന്റെ ഹബീബ് ,

അവിടുന്ന് അന്ത്യ വിശ്രമം കൊള്ളുന്ന മദീനാനഗരി ,
ഉള്‍പുളകത്തോടെ കേള്‍ക്കാന്‍ കൊതിച്ച പാതകളില്‍ ഏകമായത് ആവഴിമാത്രമാണ്.
നാമങ്ങള്‍ ജപിച്ച് സ്തോത്രങ്ങള്‍ ഉരുവിട്ട് ചരിത്രങ്ങള്‍ അയവിറക്കി,
ജിദ്ദയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര ,
മറക്കാനാകാത്തതാണായാത്ര ,
ഒരിക്കലും മറക്കാനാകാത്ത ആയാത്രയില്‍ പങ്കാളിയാവാന്‍ ഒന്നില്‍ കൂടുതല്‍തവണ എനിക്ക് സാധിച്ചു ,
അല്‍ഹംദുലില്ലാഹ്
എന്റെ മക്കളും മാതാപിതാക്കളും ആവഴിതാണ്ടി .
ഇനിയെന്റെ കൊച്ചുമോളുണ്ട് ബാക്കി .
ഇന്‍്ഷാ അല്ലാഹ്…
അടുത്തുതന്നെ അവളും ആ മഹനീയമായ നഗരിയുടെ പ്രൗഢി കാണും ,
അന്ന് ഞാന്‍ അവള്‍ക്കായി ഒരു കഥപറഞ്ഞ് കൊടുക്കും.

ഒരു മഹാന്റെ കഥ ,

ആ കഥയുടെ ചുരുക്കമിങ്ങിനെ..

കുരുന്നുകളെ ഇഷ്ടപ്പെടുന്ന ഒരുമഹാന്‍ ,
അതാണ് നമ്മുടെ മുത്തുനബി ,
അവിടുത്തെ പ്രകാശമാണ് ആദ്യനബിയിലൂടെ നമ്മളിലെത്തിനില്‍ക്കുന്നത് ,
ആ പ്രാകാശമാണ് നിന്റെ നിഷ്കളങ്കമായ പുഞ്ചിരിയായി വിരിഞ്ഞ് കൊണ്ടിരിക്കുന്നത് ,
ആ പുഞ്ചിരിയാണ് നിനക്കായ് എന്നുള്ളില്‍ കാരുണ്യം നിറച്ചത് ,
ആ പുഞ്ചിരിയുടെ ലാളിത്യമാണുമ്മയുടെ വേദനയെ മരവിപ്പിച്ചത് ,
അപ്പോഴാണ് നീയെന്ന പ്രകാശം ഭൂമിയില്‍ പതിച്ചത്.

അറിയുമോ കൊച്ചു മിടുക്കീ… നിനക്ക്.
ഈ മഹാനാണ് നമ്മുടെ വഴികാട്ടി ,
ഇരുണ്ട ഭൂമിയിലെ സ്വര്‍ണപ്രഭയായ വെളിച്ചമാണീ കിടക്കുന്നത് ,
ഈ വെളിച്ചം ഊതിക്കെടുത്താന്‍ ആര്‍ക്കുമാകില്ല.
ഇവിടെനിന്നാണ് ഈമാനെന്ന പ്രകാശമുദിച്ചത് ,
ഇവിടെനിന്നാണ് ആപ്രകാശം ലോകം മുഴുവന്‍ പരന്ന് വഴികാട്ടിയത് ,
കാലം സഞ്ചരിച്ച വഴികളില്‍ കെടാതെ നിന്നത് ഈ വിളക്ക് മാത്രമാണെന്ന കാര്യം നീ അറിയണം .
ഈ പ്രകാശം നീ കയ്യിലേന്തണം .
ഇരുട്ടിന്റെ യജമാനന്മാര്‍ക്ക് കാണിച്ച് കൊടുക്കണം .
അവര്‍ തിരസ്കരിക്കും .
നിന്നെ പരിഹസിക്കും ,
ആട്ടിയോടിക്കും ,
ഭയപ്പെടേണ്ട .
നിന്റെ കയ്യിലുള്ള പ്രകാശം അണയുകയില്ല.
ആ പ്രകാശം ഇവിടെ ഈ മദീനാ നഗരിയിലേക്ക് തന്നെ തിരിച്ച് വരും .
എങ്ങിനെ എന്നറിയുമോ ?
പാമ്പ് അതിന്റെ മാളത്തിലേക്ക് ഇഴഞ്ഞ് നീങ്ങിയത് പോലെ.

അന്നാണ് ലോകം അവസാനിക്കുക.
സര്‍വ്വതും ദജ്ജാലിന്റെ കരങ്ങളാല്‍ തകര്‍ക്കപ്പെടുന്ന നിമിഷം .
മക്കപോലും തരിപ്പണമായ സമയം .
ആദ്യ ഉദയമെന്ന പോലെ മദീനയില്‍ ഒരു പ്രകാശം തെളിയും .
അത് കണ്ട് ദജ്ജാല്‍ അമ്പരക്കും.!!!
ആശ്ചര്യപൂര്‍വ്വം അവന്‍ ചോദിക്കും.!?
ഏതാണീ കൊട്ടാരം .!!
ആരുടെതാണീ കൊട്ടാരം .??
തകര്‍ക്കണം !
തരിപ്പണമാക്കണം!
പക്ഷെ അവന്റെ കാലുകള്‍ നിശ്ചലമാകുന്ന സമയം.,
വിശ്വാസികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
ആകാശവും ഭൂമിയും ഗോളങ്ങളുമൊക്കെ ഒന്നായി കാണുന്ന സന്ദര്‍ഭം.
നേരിന്റെ പാത സ്വീകരിച്ചവര്‍ക്ക് ഇവിടെ ആനന്ദമാണ് ,
ആവേശമാണ് ,
ആഹ്ലാദമാണ് ,
എങ്ങിനെ അവരെ തിരിച്ചറിയുക എന്നല്ലെ …
ആപ്രകാശം അവരുടെ മുഖത്തുണ്ടാകും .
അംഗശുദ്ധിവരുത്തി ഭൂമിയില്‍ നെറ്റിമുട്ടിച്ചവരായിരിക്കുമവര്‍ ,
റമാളാനില്‍ നോമ്പ് നോറ്റ് വയറൊട്ടിയവരായിക്കുമവര്‍ ,
വയറൊട്ടിയവരെ സഹായിച്ചവരായിരിക്കുമവര്‍ ,
നാവിനെ സൂക്ഷിച്ചവരായിരിക്കുമവര്‍ ,
വിശ്വസിച്ചവരെ വഞ്ചിക്കാത്തവരായിരിക്കുമവര്‍,
ഇബ്രാഹീം(ന)യുടെ വിളികേട്ട് ഹജ്ജ് ചെയ്തവരായിരിക്കുമവര്‍ ,
മനസ്സുകൊണ്ടെങ്കിലും മദീനയിലേക്ക് സഞ്ചരിച്ച് ഹബീബിനെ ഓര്‍ത്തവരും സലാം പറഞ്ഞവരുമായിരിക്കുമവര്‍…

മോളെ… നിന്നെ ഞാനിതാ ഇവിടെ എത്തിച്ചിരിക്കുന്നു.
നീ മനസ്സിലാക്കുക .
നമ്മുടെ പ്രവാചകനെ കുറിച്ച് പഠിക്കുക ,
അവിടുത്തെ സ്നേഹം കരസ്ഥമാക്കുക ,
എങ്ങിനെ എന്നല്ലെ….
‘اللهم صلي على سيدنا محمد وعلى آله وصحبه وسلم’

എന്ന് നീ നിത്യവും ചൊല്ലുക ,
-------------------------------------------------------------------------
ഒരിക്കല്‍ കൂടി തിരുനബിയുടെ റൌളയിലെത്താന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ..((ആമീന്‍))